Tuesday, June 30, 2015

പോസ്റ്റുമാന്‍


"കഥയൊന്നു വായിക്കാന്‍ തരുമോ..?"

കലോത്സവ് മത്സര വേദിയില്‍ കഥയെഴുത്ത് കഴിഞ്ഞു സമയം കൊന്നിരിക്കുമ്പോഴാണ്‌ അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ചോദ്യം. രണ്ടു മണിക്കൂര്‍ കഥാരചനക്ക് വേണോ എന്ന സംശയത്തില്‍ പേനയുടെ അടപ്പ് ഊരിയും ഇട്ടും കൊണ്ട് നിശബ്ദതക്ക് താളം മീട്ടികൊണ്ടിരുന്ന എനിക്ക് ചോദ്യം കേട്ടപ്പോള്‍ എന്നോട് തന്നെയാണോ എന്ന് സംശയമായിരുന്നു. ആ ഹാളില്‍ ഞാന്‍ ഒഴികെ ബാക്കിയെല്ലാവരും പെണ്‍കുട്ടികളായിരുന്നു. ഇപ്പോള്‍ എല്ലാം പെണ്ണെഴുത്തുകള്‍ അല്ലെ..? ആണ്‍കുട്ടികള്‍ ഒക്കെയും ഈ രംഗത്ത് നിന്നും സ്കൂട്ടാവാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.

"നിനക്ക് നാണം ഇല്ലോടാ കഥയെഴുതാന്‍...." എന്ന തരത്തില്‍ കട്ടികണ്ണടയുടെ ലെന്‍സ് താഴ്ത്തി ഇടയ്ക്കിടെ ചൂഴ്ന്നു നോക്കുന്ന ഫെമിനിസ്റ്റ് ടീച്ചര്‍ എന്നെ മാത്രം ഫോക്കസ് ചെയ്തിരിക്കുകയാണ്. അപ്പോഴാണ്‌ അടുത്തിരിക്കുന്നവളുടെ ശൃംഗാരം. ഈ കഥ വായിച്ചാല്‍ അവളെന്തു വിചാരിക്കും എന്ന സംശയത്തില്‍ മടിച്ചു മടിച്ചാണ് ഞാന്‍ എന്‍റെ കഥ അവള്‍ക്കു വായിക്കാന്‍ കൊടുത്തത്. അവളെഴുതിയ കഥ  "ഇതാണെന്‍റെ കഥ.." എന്നും പറഞ്ഞു അഭിമാനത്തോടെ തന്നപ്പോള്‍ ഒന്ന് വായിച്ചു നോക്കാം എന്ന് ഞാനും കരുതി. ഒന്നൂല്ലെങ്കിലും നാളത്തെ സാഹിത്യ തിലകം ഇവള്‍ അല്ലെന്ന് ആര് കണ്ടു..? പേര് ലുബാബ ഷെറിന്‍, കട്ടികണ്ണട വെച്ച ഒമ്പതാംക്ലാസ്സുക്കാരിക്ക് സാഹിത്യക്കാരിയുടെ ലുക്ക്‌ നന്നായി ചേരുന്നു.

അവളുടെ കഥയില്‍ ചിലയിടങ്ങളില്‍ അവ്യക്തത നിഴലിച്ചു കാണാം. വാക്കുകളില്‍ ചിലത് അക്ഷരം നഷ്ട്ടപ്പെട്ടു വികൃതമായിരിക്കുന്നു. ഇനി എത്ര കഥകള്‍ എഴുതാന്‍ ഉള്ളതാണ്.., ഇങ്ങനെ അക്ഷരം തെറ്റിക്കാമോ.., അവളോടിത് പറയണോ.., പറഞ്ഞാല്‍ അവള്‍ക്കു വിഷമം ആവുമോ.., അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കണോ..? ഇനി പറഞ്ഞില്ലെങ്കില്‍ അവള്‍ വിചാരിക്കും ഞാന്‍ മനപ്പൂര്‍വം തെറ്റ് തിരുത്താത്തത് എന്ന്... ഏതായാലും നല്ല ഭാവനയാണ്,നല്ലൊരു ഭാവിയും ഉണ്ട്. കഥ ഒരിക്കല്‍ കൂടി വായിച്ച് പ്രധാനപ്പെട്ടത് മാത്രം നോട്ട് ചെയ്തു.

"നല്ല കഥ..വ്യത്യസ്തമായ ശൈലി..ഈ പ്രതീകം കഥയ്ക്ക് നല്ല മികവ് നല്‍കുന്നു.ഇത് ഇവിടെ തന്നെയാണ് വേണ്ടത്.ഇത് തെറ്റാണ്..ഇതാണ് ശരി..ഇനിയുള്ള കഥകളില്‍ ശ്രദ്ധിച്ചാല്‍ മതി..ആനുകാലികങ്ങളില്‍ ഒക്കെ അയക്കാറുണ്ടോ..?പ്രസിദ്ധീകരണ യോഗ്യമായ കഥയാണ്..ഒന്ന് അയച്ചു നോക്കു.."

നല്ലത് മാത്രം ചികഞ്ഞെടുത്ത് അഭിനന്ദിച്ചു.അക്ഷരത്തെറ്റ് ചൂണ്ടികാണിച്ചതൊഴിച്ചാല്‍ അവള്‍ക്കു പരമ സന്തോഷം.

"ഡാ താന്‍ ഫസ്റ്റ് അടിച്ചെടുക്കുമല്ലോ...? എന്‍റെ കഥയൊന്നും ഒന്നുമല്ല. നീ ആനുകാലികങ്ങളില്‍ ഒക്കെ അയക്കാറുണ്ടോ..?"
ഞാന്‍ എടുത്ത അടവ് തന്നെ അവളും പരീക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതി. എന്നാല്‍ തെറ്റൊന്നും ചൂണ്ടി കാണിച്ചതുമില്ല.

"ആനുകാലികങ്ങളില്‍ ഒന്നും അയക്കാറില്ല..അയച്ചു കാത്തിരിക്കാന്‍ എനിക്ക് വയ്യ.."

അല്‍പം വിഷമത്തോടെയാണെങ്കിലും ഞാന്‍ സത്യം തുറന്നു പറഞ്ഞു.

"എന്നിട്ടാണോ എന്നോട് അയച്ച് കൊടുക്കാന്‍ പറഞ്ഞത് കള്ളാ.."

ചിരകാല പരിചിതയെപ്പോലെ അവള്‍ കള്ളനെന്ന് വിളിച്ചപ്പോള്‍ എനിക്കും ചിരി അടക്കാനായില്ല.ഒപ്പം ആ നിഷ്കളങ്ക മനസ്സ് വായിക്കാതെയിരിക്കാനുമായില്ല.
സമയം കഴിഞ്ഞിരിക്കുന്നു എന്നറിയിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ ഒന്നരപേജ് കഥ പിന്‍ ചെയ്ത് വെച്ചു.

തൊട്ടുമുന്നിലിരുന്ന നീണ്ടമുടിക്കാരി പെണ്‍കുട്ടി എട്ട് താളുകള്‍ പിന്‍ ചെയ്ത് കൊടുത്തപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചതാണ് ഒന്നാംസ്ഥാനം പോയി എന്ന്. പിറകിലിരുന്ന ഉണ്ടാക്കണ്ണിയും ഏഴ് പേജ് തികച്ചിട്ടുണ്ട്. നാല് പേജില്‍ കുറയാത്ത കഥകളാണ് പതിനൊന്ന് പെണ്‍കുട്ടികളും എഴുതി തീര്‍ത്തിരിക്കുന്നത്.

ഫെമിനിസ്റ്റ് ടീച്ചര്‍ എന്‍റെ ഒന്നരപേജ് കഥ കൈകൊണ്ട് ഒന്ന് തൂക്കിനോക്കി. പിന്നെ ഒരു കൊട്ട പുച്ഛം വാരി വിതറി ആ കഥയും പതിനൊന്നില്‍ ഒന്നായി മടക്കി കെട്ടി.
പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചപ്പോള്‍ വല്ലാത്തൊരു സന്തോഷം. രണ്ട് മണിക്കൂര്‍ നാലു ചുവരുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പ്മുട്ടിയത് ഇതിനു വേണ്ടിയായിരിക്കണം. ഇല്ലെങ്കില്‍ പതിവായി കിട്ടുന്ന ഈ വായുവിനെ ആര് ശ്രദ്ധിക്കാന്‍. പുറത്തിറങ്ങിയപ്പോഴേക്കും കണ്ണടക്കാരി പെണ്‍കുട്ടിയെ ഞാന്‍ മറന്നിരുന്നു. പുതിയ കഥക്ക് വല്ല സ്കോപും ഉണ്ടോ എന്നറിയാന്‍ രണ്ട് വട്ടം സ്കൂള്‍ ചുറ്റികറങ്ങി. പിന്നെ സ്കൂളിനു പിന്നില്‍ ആളനക്കമില്ലാത്ത മരച്ചോട്ടില്‍ ഇരുന്ന് പുതുതായി വാങ്ങിയ പി.കെ.പാറകടവിന്‍റെ പുസ്തകത്തിലൂടെ കണ്ണോടിച്ചു. രണ്ടോമൂന്നോ വരികളില്‍ വലിയൊരു നോവല്‍ തന്നെ ചുരുക്കി കെട്ടിയ ആ പ്രതിഭാശാലിക്ക് മനസ്സ് കൊണ്ട് എന്‍റെ കഥ സമര്‍പ്പിച്ചു.

ടൌണിലേക്കുള്ള ബസ്‌ കാത്തിരിക്കുമ്പോഴാണ് പിന്നെ അവളെ കാണുന്നത്.

"ഡോ..നിനക്ക് ഫസ്റ്റ് ആണ് വിത്ത്‌ എ ഗ്രേഡ്..ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ താന്‍ ഫസ്റ്റ് അടിക്കുമെന്ന്..അഭിനന്ദനങ്ങള്‍..."

എന്നെ കണ്ടപ്പോഴേക്കും അവള്‍ ഉച്ചത്തില്‍ പറഞ്ഞു.കഥയുടെ കാര്യം ഞാന്‍ മറന്നിരുന്നു.

"ഞാന്‍ രണ്ടാംസ്ഥാനം പോലും പ്രതീക്ഷിച്ചതല്ല..."

അവള്‍ എന്‍റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതല്ലാതെ അവളുടെ കാര്യം പറഞ്ഞതേയില്ല.

"അപ്പൊ തനിക്കോ...?"

"എനിക്കു തേര്‍ഡ് വിത്ത്‌ ബി ഗ്രേഡ്..ജില്ലയില്‍ തേര്‍ഡ് കിട്ടുന്നത് തന്നെ ഭാഗ്യാടോ..."

അവളുടെ നിറഞ്ഞ മനസ്സ് കണ്ടപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു എനിക്ക് കിട്ടിയ ഒന്നാംസ്ഥാനം ഒന്നുമല്ലെന്ന്.

"ഇനിയപ്പോഴാടോ ഒന്ന് കാണുക...?"
അവളുടെ ചോദ്യത്തിനു തന്നെ ഒരു പ്രത്യേക താളം.

"ഇതുപോലെ എവിടെയെങ്കിലും വെച്ച് കാണുമായിരിക്കും.."

പ്രതീക്ഷയോടെ ഞാന്‍ പറഞ്ഞു. അങ്ങനെയൊരു പ്രതീക്ഷ ഇല്ലാത്തത് കൊണ്ടായിരിക്കണം അവള്‍ എന്നോട് വിലാസം ചോദിച്ച് വാങ്ങിയത്. എന്‍റെ പോസ്റ്റ്‌ അഡ്രസ്സ് കുറിച്ചെടുത്തുകൊണ്ട് അവള്‍ പറഞ്ഞു.

"ഞാന്‍ എഴുതും..അക്ഷരത്തെറ്റുകള്‍ മറുപടി കത്തില്‍ എഴുതണം.."

ഇന്നാരെങ്കിലും കത്തെഴുതുമോ എന്ന് ചോദിക്കാന്‍ നിനച്ചതാണെങ്കിലും മനസൊട്ടും സമ്മതിച്ചില്ല. നിഷ്കളങ്ക മനസ്സിനെ നോവിക്കാന്‍ എനിക്ക്  കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. കത്തെഴുത്ത് തന്നെയാണ് നല്ലത്. പുതുമകളെ പുല്‍കുമ്പോഴും പഴമയുടെ തനിമയെ നെഞ്ചേറ്റാന്‍ ചിലരെങ്കിലും വേണ്ടേ..?

വാചാലതകള്‍ നാട് കടത്തപ്പെട്ട നിമിഷത്തില്‍ അവള്‍ ബസ്‌ കയറി കൈവീശി. കൗതുകം വിട്ടുമാറാതെ ഞാന്‍ അപ്പോഴും ബസ്‌ വെയിറ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്നു.

നാഗരികതയുടെ പ്രൌഢികളില്ലാതെ ഇടവഴിയും കടന്ന് തിരുത്താനായി മാത്രം തെറ്റിച്ചെഴുതിയ കത്തുമായി പോസ്റ്റുമാന്‍ വരുമായിരിക്കും. ഒന്നരപേജ് സാഹിത്യം കൊണ്ട് ഒന്നാംസ്ഥാനം കട്ടെടുത്തവന്‍ ഇനി സ്വപ്നങ്ങള്‍ മെനയട്ടെ...

Monday, June 29, 2015

പരിണാമം

Image Credit:Google

തിരാവിലെ നടക്കാനിറങ്ങിയ അച്ഛനെ അന്വേഷിച്ചു ഇറങ്ങിയതാണ് മകൾ. അപരിചിതന്റെ നമ്പർ കണ്ടിട്ടെന്നപ്പോലെ പെട്ടെന്ന് ഫോണ്‍ കുരച്ചു, തെരുവ് നായ സംരക്ഷണ സമിതി അംഗമായതിൽ പിന്നെ ഫോണ്‍ റിംഗ്ടോണ്‍ നായ കുരയ്ക്കുന്നതാണ്.

"തെരുവ് നായ കടിയേറ്റ് അച്ഛൻ ഹോസ്പിറ്റലിൽ ആണ്... അച്ഛന്റെ ഫോണിൽ നിന്നാണ് മോളുടെ നമ്പർ...."

അയാൾ പറഞ്ഞ് തീരും മുൻപേ അവൾ ഒരു നടുക്കത്തോടെ ചോദ്യമെറിഞ്ഞു..

"അല്ല... നായക്കെന്തെങ്കിലും പറ്റിയിട്ടുണ്ടോ...? നായയെ ആരും ഉപദ്രവിച്ചില്ലല്ലോ..? നായ സുരക്ഷിതമല്ലേ...? "

പിന്നെ അയാൾ മറുവശത്ത്‌ നിന്നും കേട്ടതൊക്കെയും തെരുവിൽ ഓടുന്ന വണ്ടിക്ക് വട്ടം ചുറ്റി കുരയ്ക്കുന്ന നായയുടെ സ്വരം ആയിരുന്നു. ഐ സി യുവിൽ കിടക്കുന്ന അവൾക്ക് ജന്മം നൽകിയ പിതാവിൻറെ മുഖം നായയായി പരിണമിക്കുന്നത് അയാൾ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.

Monday, June 1, 2015

ചില്ലുകൂട്ടിലേക്ക്...


മുത്തശ്ശിമാവിനിനി
മൗനത്തെ പുണരാം.
ശിഖരത്തിലെ ഊഞ്ഞാല്‍
കെട്ടഴിഞ്ഞു വീണിരിക്കുന്നു.

രം ചുറ്റി നിന്ന
ഉത്സവ കളിക്കാര്‍ക്കിന്ന്‍
കൊടിയിറക്കം.
മണ്ണപ്പം ചുട്ടുവിരുന്നൊരുക്കിയ
വേനല്‍ പറവകള്‍
കൂടുവിട്ട് പറക്കുന്നു.

നിയും മാനം കനിയാത്ത
മഴ പ്രതീക്ഷിച്ച്
പുത്തന്‍കുടയും ബാഗുമേന്തി
അക്ഷരകളരിയിലേക്ക് മടക്കം.
തൊടിയിലെ
പൂവിനോടും പൂമ്പാറ്റയോടും
കളി പറഞ്ഞവര്‍ക്കിനി
അക്ഷരങ്ങളോടേറ്റു മുട്ടാം.

ശ്വാസംമുട്ടി ബസ്സിറങ്ങുമ്പോള്‍
കഴുത്തിലെ ടൈയൊന്ന് മിനുക്കണം.
ആദ്യബെല്ലിനു മുമ്പ് ശ്വാസമൊന്നയക്കണം.
തോളിലെ പുസ്തകഭാരമിറക്കി
നാലു ചുവരുകള്‍ക്കുള്ളില്‍
ഇമകളടയ്ക്കാതെയിരിക്കണം.

തിവായിട്ടെന്നപ്പോലെ
പുതിയ ക്ലാസ്സ് ചുമരിലും
ചില്ലുകൂട്ടില്‍ ഫ്രെയിം ചെയ്തു വെച്ച
ഗാന്ധിയെ കാണാം.