Sunday, January 11, 2015

പൊരുളറിയാതെ.



ചെമ്മണ്‍പാതയിലെ
അവസാന ബസ്സിനായി
മിഴി നട്ടിരിക്കുന്നു ഞാന്‍.

ന്ധ്യയുടെ മാറില്‍
ഇരുളിന്‍ ചായം പടര്‍ന്നു തുടങ്ങുമ്പോള്‍
ചുംബന സമരം കണ്ടിട്ടെന്നപ്പോല്‍,
സൂര്യ വദനം ചുവന്നു തുടുത്തിരിക്കുന്നു.
ചുരം കയറിയ ലോറിയില്‍
സംസ്കാരവും വണ്ടിയേറിയോ ..?
ചിന്തകള്‍ നാടേറി നടുവൊടിഞ്ഞു
നഗരം പുല്‍കുമ്പോള്‍
സദാചാരം കരിഞ്ഞു മണക്കുന്നു.

പുഴയുടെ അരികുപറ്റി
ചെമ്മണ്‍പാത നീണ്ടുനിവര്‍ന്നിരിക്കുന്നു.
ടാറിട്ട നാലുവരിപ്പാതയ്ക്കായി
ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,
ഋതുമതിയാവാത്ത
മുല്ലമൊട്ടിന്‍റെ നാണത്തോടെ.

പ്രകൃതിസ്നേഹികള്‍
മുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു.
ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു.

നാലുവരിക്ക് വേണ്ടി
ജനം ദാഹിച്ചു തുടങ്ങിയിരിക്കുന്നു.
നാഗരികതയെ പുല്‍കാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്നു.
കാലുകള്‍ ചലനമറ്റു തുടങ്ങുമ്പോള്‍
ചക്രങ്ങള്‍ റോഡിലുരസണം,
ജീവിതത്തിന്‍റെ പല്‍ചക്രങ്ങള്‍
മെട്രോസിറ്റി കണികണ്ടുണരണം.

പുഴയുടെ ഓളങ്ങളെ പുല്‍കുന്ന
കാറ്റും മൗനിയാണ്.
യന്ത്രചക്രങ്ങളുടെ ഇരമ്പല്‍
കേട്ടു തുടങ്ങിയപ്പോല്‍

മൃത്യു കാത്തിരിക്കുന്ന പുഴയുടെ
പൊരുളറിയാതെ
നീന്തിതുടിക്കുന്നുണ്ട്
പരല്‍മീനുകള്‍

ചിന്തകള്‍ കൂട്ടി കെട്ടി
ബാഗും തൂക്കി നടക്കുമ്പോള്‍
അവസാന ബസ്സും നിര്‍ത്താതെ പോയി..!